മൂന്ന് വർഷം മുൻപ് മരിച്ച കുഞ്ഞിന്റെ ശരീരം അച്ചാറ് പാത്രത്തിനുള്ളിൽ സൂക്ഷിച്ച് വച്ച ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. ദക്ഷിണ കൊറിയയിലെ ജിയോങ്ഗി പ്രവിശ്യയിലാണ് സംഭവം. അച്ചാറിടുന്ന പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുഞ്ഞിന്റെ ദേഹം ഒളിപ്പിച്ചതിനാണ് ദമ്പതികൾക്കെതിരെ കേസെടുത്തതെന്ന് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് വർഷം മുൻപാണ് ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്നറിൽ ഒളിപ്പിച്ച കുഞ്ഞിന്റെ ശരീരം കണ്ടെത്തുന്നത്. ഈ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുവെന്നാണ് ഇവർ ആദ്യം പോലീസിനോട് പറഞ്ഞത്. അതേസമയം കുഞ്ഞിനെ കൊന്നതാണെന്ന ആരോപണം അമ്മ നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം താനും ഭർത്താവും ചേർന്ന് അച്ചാറ് കുപ്പിക്കുള്ളിൽ ഇട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നത്.
35 സെന്റിമീറ്റർ ഉയരവും 24 സെന്റിമീറ്റർ വീതിയുമുള്ള കുപ്പിയിലാണ് കുഞ്ഞിനെ ഇട്ടുവച്ചിരുന്നത്. കുട്ടിയെ പ്രീസ്കൂളിൽ ചേർക്കുകയോ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടർന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുന്നത്. സ്കൂളിൽ ചേരേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോൾ മാത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ഇവർ ഈ വിഷയം പോലീസിനെ അറിയിക്കുന്നത്.
ശിശു പരിപാലന നിയമങ്ങൾ ലംഘിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മരിച്ചതിന് ശേഷം അച്ചാറ് കുപ്പിയിൽ ഇട്ട് വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹ അവശിഷ്ടം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരുന്നത്. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം മാതാപിതാക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments