പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്. പാലക്കാട് ഭാരത് മാതാ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ അബ്ദുൾ ബാസിത്ത് നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ജനം ടിവിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാർത്താ പുലരിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അബ്ദുൾ ബാസിത്തിന്റെ പ്രതികരണം.
‘ഒരുപാട് നാളുകളായി ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസുകൾ ചെയ്തു വരുന്നുണ്ട്. പക്ഷെ, ഇത്തരത്തിലൊരു പ്രോഗ്രാം സംഘടിപ്പിച്ച ജനം ടിവിയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായ്’ എന്ന ക്യാപ്ഷൻ തന്നെയാണ് എടുത്തു പറയേണ്ടത്. നമ്മുടെ മക്കൾ എന്ന ചിന്ത എല്ലാവർക്കും ഉണ്ടെങ്കിൽ ലഹരിയുടെ പിടിയിൽപ്പെടാതെ, തെറ്റിൽ നിന്നും ശരിയുടെ പാതയിലേയ്‌ക്ക് കുട്ടികളെ നമുക്ക് നയിക്കാൻ കഴിയും. ജനം ടിവിയുടെ പരിപാടിയിലൂടെ ഒരു നിയോഗം പോലെ ലഹരിക്കെതിരെയുള്ള അറിവ് കുഞ്ഞു മക്കളുടെ ഉള്ളിലേയ്‌ക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു’.
‘ക്ലാസ് എടുത്തതിന്റെ വീഡിയോ വൈറലായതോടെ ഒരുപാട് സ്ഥലങ്ങളിൽ നിന്നും നിരവധി അച്ഛനമ്മമാരും കുട്ടികളും എന്നെ വിളിച്ചു. എന്റെ ദൗത്യം വിജയിച്ചു എന്നതിൽ സന്തോഷമുണ്ട്. ജനം ടിവിയിൽ നിന്നും നമ്പർ വാങ്ങിയാണ് വിളിക്കുന്നതെന്ന് പലരും പറഞ്ഞു. ചെക്ക് പോസ്റ്റിൽ നിൽക്കുമ്പോൾ പലരും വന്ന് ചോദിക്കും. എക്‌സൈസിന്റെ യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവപ്പെടുന്നത്. പലരും പറയുന്നത് സുരേഷ് ഗോപി സാറിന്റെ സംസാരവുമായി സാമ്യം തോന്നി എന്നാണ്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. വീഡിയോ വൈറലായതിന് പിന്നാലെ സുരേഷ് ഗോപി സർ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തു’ എന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു.
Comments