അബുദാബി : കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് അബുദാബിയിൽ പത്തു ലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് മരുഭൂമിയെ ഹരിതാഭമാക്കാനുള്ള യജ്ഞത്തിനു തുടക്കമിടുന്നതെന്നു പരിസ്ഥിതി ഏജൻസി അബുദാബി അറിയിച്ചു. യുഎഇയുടെ പ്രഖ്യാപിത നെറ്റ് സീറോ നയത്തിനു ആക്കം കൂട്ടുന്നതായിരിക്കും പദ്ധതി.
പരിസ്ഥിതി സംരക്ഷണത്തിൽ സ്വകാര്യമേഖലകളും ഉത്തരവാദിത്തം നിറവേറ്റണമെന്നും ഏജൻസി ആവശ്യപ്പെട്ടു. കാർബൺ ബഹിർഗമനം തടയാൻ പ്രകൃതിദത്ത മാർഗമാണ് കണ്ടൽചെടികളെന്നു സംയോജിത പരിസ്ഥിതി നയ ആസൂത്രണ വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ റുമൈത്തി പറഞ്ഞു. കാടുകളെക്കാൾ പല മടങ്ങ് കാർബൺ സംഭരിക്കാൻ ശേഷി ഇവയ്ക്കുണ്ട്. ആഗോളതലത്തിലെ പ്രധാന അപകടങ്ങളിൽ ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. അതുകൊണ്ടുതന്നെ ആഗോളതാപനം തടയാനുള്ള പാരീസ് ഉടമ്പടി അംഗീകരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്ത മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ.
നെറ്റ് സീറോ 2050 പദ്ധതി പ്രഖ്യാപിച്ച മേഖലയിലെ ആദ്യ രാജ്യവും യുഎഇയാണ്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1970കളിൽ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി മികച്ച മാതൃകയ്ക്കു തുടക്കമിട്ടിരുന്നു. അതേപാതയാണു മറ്റു ഭരണാധികാരികളും പിന്തുടരുന്നതെന്നും പരിസിഥതി ഏജൻസി സൂചിപ്പിച്ചു . അടുത്ത കാലാവസ്ഥാ ഉച്ചകോടിക്കു യുഎഇ ആതിഥ്യം വഹിക്കുന്നതിനു മുന്നോടിയായി സമസ്ത മേഖലകളിലും പരിസ്ഥിതി സൗഹൃദ സംവിധാനം ഒരുക്കുന്നതിൽ രാജ്യം സജീവമായിരിക്കുകയാണ് .
Comments