ഇടുക്കി: കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര. ഇന്ത്യയുടെ മിസൈലുകൾ നിറയ്‌ക്കാനാവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത് ഉൾപ്പെടെ സേനയുടെ മുന്നേറ്റത്തിൽ നിർണായകമായ ഒട്ടേറെ സംഭാവനകൾ നൽകിയ വാഹനം. വർഷങ്ങൾക്ക് ശേഷം കാലപ്പഴക്കം കൊണ്ട് ലേലം ചെയ്തപ്പോൾ വാങ്ങിയത് ഒരു മലയാളി. അങ്ങനെ ആ മലയാളിക്കൊപ്പം ഈ റഷ്യൻ ട്രക്കും നമ്മുടെ ഇടുക്കിയിലേക്ക് കുടിയേറി.
ഇവിഎം എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമ ജോസ് മാത്യുവിന് ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങളോട് എന്നോ തോന്നിത്തുടങ്ങിയ കമ്പമാണ് ഈ ട്രക്കും ഇടുക്കിയിലെത്താൻ കാരണം. ഒട്ടും പുതുമ നഷ്ടപെടാതെ ലെമൺഗ്രാസെന്ന ഹോട്ടലിന് മുന്നിൽ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയായി നിർത്തിയിട്ടിരിക്കുകയാണ് കാർഗിൽ യുദ്ധത്തിൽ സജീവമായി പങ്കടുത്ത ഈ വാഹനം.
1964 മോഡൽ റഷ്യൻ നിർമ്മിത ട്രക്കാണിത്. യുദ്ധശേഷം പത്താൻകോട്ടിലെത്തിച്ച ട്രക്ക് ജോസ് മാത്യു ലേലത്തിൽ ഏറ്റെടുക്കുകയായിരുന്നു. പതിനഞ്ച് ലക്ഷം മുടക്കിയാണ് ലേലത്തിൽ പിടിച്ചത്. പിന്നീട് കോതമംഗലത്തെത്തിച്ച് അറ്റകുറ്റപണി നടത്തി. ഇവിടെ നിന്നുമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രാജാക്കാട്ടിലെ ലെമൺഗ്രാസെന്ന ഹോട്ടലിന് മുന്നിൽ എത്തിച്ചത്.
ഇവിഎം ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങൾക്ക് മുന്നിലും ഇത്തരം ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങൾ കാണാൻ കഴിയും. ഇടുക്കി ആർച്ച് ഡാം ഉൾപ്പെടെയുളള അണക്കെട്ടുകളുടെ നിർമ്മാണത്തിന് മെഷീനുകളും മറ്റും എത്തിച്ചിരുന്ന മാക്ക് ട്രക്ക്. ഹിറ്റാച്ചി കമ്പനിയുടെ പഴയ ട്രൈൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്. ഇവയെല്ലാം പൊതുജനങ്ങൾക്ക് കാണുന്നതിനും പഠിക്കുന്നതിനുമായി ഓരോ സ്ഥാപനങ്ങളുടെ മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്.
നിരവധി ആളുകളാണ് ഇവ നേരിൽ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി ഇവിടേയ്‌ക്കെത്തുന്നത്.
ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര – വീഡിയോ കാണാം
Comments