തിരുവനന്തപുരം : വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയിൽ എൻഐഎ അന്വേഷണം വേണമെന്ന് ജനകീയ സംരക്ഷണ സമിതി രക്ഷാധികാരി വിഷ്ണുപുരം ചന്ദ്രശേഖരൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തീവ്രവാദികൾ ആക്കിയ ബിഷപ്പിനെയും വികാരിയന്മാരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. അക്രമണം നടത്തിയ പ്രതികളെ വിട്ടയച്ച പോലീസ് നടപടി സർക്കാർ ബിഷപ്പ് അന്തർധാരയാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ആരോപിച്ചു.
ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 5 പേരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇന്നലെ രാത്രി പ്രതിഷേധക്കാർ സ്റ്റേഷനിൽ സംഘടിച്ചെത്തിയത്. പിന്നാലെ ഇവർ കരുതിയിരുന്ന മരക്കഷണം , കമ്പിവടി, കല്ലുകൾ എന്നിവ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്‌റ്റേഷനും പോലീസ് വാഹനവും സമരക്കാർ അടിച്ച് തകർത്തു.
ഇതിൽ കസ്റ്റഡിയിൽ എടുത്ത നാല് പേരെ സ്‌റ്റേഷൻ ജാമ്യത്തിൽ ഉദ്യോഗസ്ഥർ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലായ ഷെൽട്ടൺ റിമാൻഡിലാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് എഡിജിപി അറിയിച്ചു. സ്ഥലത്ത് ക്രമ സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം ഉച്ചയ്‌ക്ക് ശേഷം നടക്കും.
ഇതിനിടെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരുൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചതായി കലക്ടർ ഉത്തരവിട്ടു.
Comments