തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി. സർക്കാർ കലാപകാരികൾക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പദ്ധതി പ്രദേശത്ത് ലത്തീൻ വിഭാഗക്കാരില്ല. 130 ദിവസമായി പ്രതിഷേധത്തിന്റെ പേരിൽ സ്ഥലത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നു. ആക്രമണങ്ങൾക്കിടെ പോലീസ് നോക്കു കുത്തിയായി. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിക്കുന്നവരുമായാണ് പോലീസിന്റെ ചർച്ച. ബിഷപ്പിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും ആർവി ബാബു ചോദിച്ചു.
ശബരിമലയുടെ കാര്യത്തിൽ ഇതായിരുന്നോ സമീപനം?. പദ്ധതി അട്ടിമറിക്കാൻ കലാപകാരികളും സർക്കാരും ഒത്തു കളിക്കുന്നു. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ മൗനം സംശയകരം. തുറമുഖം വരുന്നതിന്റെ പേരിൽ സ്ഥലം നഷ്ടപ്പെട്ട ആർക്കെങ്കിലും നഷ്ടപരിഹാരം കിട്ടാനുണ്ടോ?. ഉണ്ടെങ്കിൽ ഹിന്ദു ഐക്യവേദി വാങ്ങി നൽകും. നഷ്ടപരിഹാരം ലഭിക്കാത്ത ആരുംപദ്ധതി പ്രദേശത്തില്ല.
കഴിവുകെട്ട ആഭ്യന്തര വകുപ്പാണ് കേരളത്തിലേത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം. യു. ഡി. എഫും എൽ ഡി എഫും സംഘടിത വോട്ടുബാങ്കിനു മുന്നിൽ മുട്ടുമടക്കി. വിഴിഞ്ഞം പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കണം. പദ്ധതിയ്‌ക്ക് സുരക്ഷ നൽകാൻ കോടതി ഉത്തരവുണ്ട്. ലത്തീൻ സഭ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് തുറമുഖവുമായി ബന്ധമുണ്ടോ?.
കള്ളമാണ് കലാപകാരികൾ പ്രചരിപ്പിക്കുന്നത്. പള്ളി കേന്ദ്രീകരിച്ച് കലാപത്തിന് പാതിരിമാർ ആഹ്വാനം ചെയ്യുന്നു. പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന നടപടി. വിഴഞ്ഞത്തേത് ഏകപക്ഷീയ മത കലാപം. പി.സി. ജോർജിനെതിരെ എടുത്ത പോലെയൊരു നടപടി ആർച്ച് ബിഷപിനെതിരെ ഉണ്ടാകുമോ? ആരാണ് പള്ളിമണി അടിച്ച് ആളെ കൂട്ടിയത്. പള്ളിയെ സമരവേദിയാക്കി മാറ്റുന്നതല്ലേ കമ്മ്യൂണൽ? തീരദേശ ജനതയെ ഭയപ്പെടുത്തി കൂടെ നിർത്തുന്ന സമീപനമാണ് ഇപ്പോൾ ഉള്ളത്. ആരുടെ താത്പര്യമാണ് സമരത്തിനു പിന്നിലെന്ന് അന്വേഷിക്കണമെന്നും ആർവി ബാബു ആവശ്യപ്പെട്ടു.
Comments