ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ മെക്‌സിക്കോയ്‌ക്കെതിരായ ജയത്തിന് ശേഷമുള്ള അർജന്റീന താരം ലയണൽ മെസിയുടെ വിജയാഘോഷം വിവാദത്തിൽ. ഡ്രസിംഗ് റൂമിൽ വെച്ച് മെക്‌സിക്കോയുടെ ജേഴ്‌സി നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്നാണ് മെസിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. അർജന്റീന താരം നിക്കോളാസ് ഒട്ടൊമെൻഡി പങ്കുവെച്ച വീഡിയോയിലാണ് നിലത്തിട്ട ഒരു തുണിയിൽ മെസി ചവിട്ടുന്നത് കാണാൻ സാധിക്കുന്നത്.
വീഡിയോ വിവാദമായതിന് പിന്നാലെ വിമർശനവുമായി മെക്‌സിക്കൻ ബോക്‌സിംഗ് താരം കനേലോ അൽവാരസ് രംഗത്തെത്തി. മെസി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും ചവിട്ടിയെന്നാണ് താരം ആരോപിക്കുന്നത്. ഞങ്ങളുടെ കൊടിയും ജഴ്‌സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോയെന്ന് വീഡിയോ പങ്കുവച്ച് താരം ട്വീറ്റ് ചെയ്തു. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. ഞാൻ എങ്ങനെയാണോ അർജന്റീനയെ ബഹുമാനിക്കുന്നത് അതുപോലെ നിങ്ങൾ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല,മെസിയെ കുറിച്ചാണ് പറയുന്നതെന്ന് താരം ട്വീറ്റ് ചെയ്തു.
അതേസമയം മെസി ജേഴ്‌സി ചവിട്ടിയതല്ലെന്നും കാലുകൊണ്ട് നീക്കിയതാണെന്നുമാണ് ആരാധകരുടെ വാദം. അനാദരവ് കാണിച്ചില്ലെന്നും ഒപ്പം കളിച്ച രാജ്യത്തിന്റെ ജേഴ്‌സി തറയിൽ ഇടുന്ന തരത്തിലുള്ള മോശം പ്രവൃത്തി മെസിയിൽ നിന്നും ഉണ്ടാവില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
Comments