തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തെ തുടർന്ന് ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിലും അക്രമത്തെ ന്യായീകരിച്ച് ലത്തീൻ അതിരൂപത. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഭവങ്ങൾ പോലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന് ഫാദർ യൂജിൻ പെരേര യോഗത്തിൽ കുറ്റപ്പെടുത്തി.
കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയവരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്. സർവകക്ഷി യോഗത്തിൽ ചർച്ചയും അഭിപ്രായ പ്രകടനങ്ങളുമുണ്ടായെങ്കിലും ഫലമെന്താണെന്ന് അറിയില്ലെന്നും യൂജിൻ പെരേര പ്രതികരിച്ചു.
അതേസമയം ഇന്ന് ചേർന്ന സർവ്വകക്ഷിയോഗം അഭിപ്രായ ഐക്യമില്ലാതെ പിരിഞ്ഞു.സംഘർഷം വ്യാപകമാകാതിരിക്കാൻ പൊതുതീരുമാനമുണ്ടായെന്ന് മന്ത്രി ജി ആർ അനിൽ യോഗത്തിന് ശേഷം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാൻ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ സമരസമിതി ഒറ്റപ്പെട്ടു.
വിഴിഞ്ഞത്ത് നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി സമീപനം സംശയാസ്പദമെന്നും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന കലാപം അമർച്ച ചെയ്യുന്നതിൽ ജില്ലാ ഭരണകൂടവും പോലീസും പരാജയപ്പെട്ടുവെന്നും യോഗത്തിൽ ബിജെപി ആരോപിച്ചു.തുറമുഖ നിർമ്മാണം ഒരു മണിക്കൂർ പോലും മുടങ്ങരുത്.കലാപകാരികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി വിധി നടപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments