ന്യൂഡൽഹി: ഇന്ത്യാ-ഫ്രാൻസ് പ്രതിരോധ രംഗത്തെ സംയുക്ത വാർഷിക ചർച്ചകൾ പുരോഗമിക്കുന്നു. ഡൽഹിയിൽ ആരംഭിച്ച ചർച്ചയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇമ്മാനുവൽ ലെനൈനും മറ്റ് ഉന്നത ഉദ്യോഗസ്ഥരമാണ് പങ്കെടുക്കുന്നത്. റഫേൽ വിമാനങ്ങളുടെ ആദ്യഘട്ട കരാർ പൂർത്തിയായ ശേഷം നടക്കുന്ന ഉന്നത തല പ്രതിരോധ ചർച്ച ഏറെ നിർണ്ണായകമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
ഇന്തോ-പസഫിക് മേഖലയിൽ, ഇന്ത്യ ക്വാഡ് സഖ്യത്തിന്റെ അനിഷേധ്യ സാന്നിദ്ധ്യമായതിന് ശേഷം പ്രതിരോധ കരാറുകളിൽ ഫ്രഞ്ച് ഭരണകൂടം ശക്തമായ പങ്കാളിത്തമാണ് ഉറപ്പുവരുത്തിയത്. ഒപ്പം മെയ്ക് ഇന്ത്യ പദ്ധതികളും സംയുക്ത സൈനിക അഭ്യാസ ക്രമങ്ങളും തീരുമാനിക്കുന്ന ചർച്ചകളും പുരോഗമിക്കുകയാണ്. പ്രതിരോധ രംഗത്തെ തുടർപ്രവർത്തനങ്ങളുടെ വാർഷിക അവലോകനമാണ് യോഗത്തിൽ നടക്കുന്നത്.
ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇമ്മാനുവൽ ലെനൈനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്‌നാഥ് സിംഗ് സ്വകരിച്ചത്. തുടർന്ന് ദേശീയ യുദ്ധ സ്മാരകത്തിലെത്തി ലെനൈൻ പുഷ്പ ചക്രമർപ്പിച്ചു. കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്തും ഫ്രഞ്ച് പ്രതിരോധ മന്ത്രി സന്ദർശിച്ചിരുന്നു.
1998 മുതലാണ് ഇന്ത്യ-ഫ്രാൻസ് പ്രതിരോധ കരാറുകൾ ശക്തമായത്. നിലവിൽ ആഗോള പ്രതിരോധ രംഗത്ത് പസഫിക്കിലെ സമുദ്രസുരക്ഷയിൽ ഫ്രഞ്ച് പങ്കാളിത്തം ശക്തമാ ക്കുന്നതിൽ ഇന്ത്യ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യയ്‌ക്കായി റഫേലുകൾ നൽകിക്കൊണ്ടാണ് ഫ്രാൻസ് പ്രതിരോധ രംഗത്തെ കൂട്ടായ്മ ശക്തമാക്കിയിട്ടുള്ളത്.
Comments