തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ ആക്രമിച്ചവർക്കെതിരെയും പോലീസ് കേസെടുത്തു. കണ്ടാൽ അറിയുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. ഇതിന് പുറമെ കെഎസ്ആർടിസി ജീവനക്കാരുടെ വിശ്രമമുറിയുടെ ജനൽ ചില്ല് തകർത്തെന്നും എഫ്‌ഐആറിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ പങ്കെടുത്ത 3000 പേർക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണം എന്ന നിലപാടിൽ സമരസമിതി ഉറച്ച് നിൽക്കുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.
പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പോലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും യോഗത്തിൽ മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഇതിന് പുറമെ വിഴിഞ്ഞത്ത് സംഘർഷം ഉണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതിക്ക് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടായാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
Comments