ദോഹ : പോർച്ചുഗൽ- യുറുഗ്വാ മത്സരത്തിനിടെ കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. സൂപ്പർമാൻ ടീ-ഷർട്ട് ധരിച്ച യുവാവ്, കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്തിലൂടെ ഓടുകയായിരുന്നു. ഇതിനെ തുടർന്ന് മത്സരം അൽപ്പ സമയം തടസപ്പെട്ടിരുന്നു.
മുൻഭാഗത്ത് ‘സേവ് യുക്രെയ്ൻ’ എന്നും പിന്നിൽ ‘ റെസ്പെക്ട് ഫോർ ഇറാനിയൻ വുമൺ’ എന്നും എഴുതിയ ടീ-ഷർട്ട് ധരിച്ചാണ് യുവാവ് എത്തിയിരുന്നത്.പ്രതിഷേധക്കാരനെ പിന്തുടർന്ന് സുരക്ഷാ ജീവനക്കാരൻ പിറകേ ഓടി. തുടർന്ന് യുവാവ് ഉപേക്ഷിച്ച മഴവിൽ നിറത്തിലുള്ള പതാക റഫറി പുറത്തേക്ക് നീക്കുകയായിരുന്നു.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എൽജിബിറ്റിക്യൂ വിഭാഗങ്ങളെ പിന്തുണയ്‌ക്കുന്ന ‘വൺ ലൗ’ ആം ബാൻഡ് ധരിക്കാനോ ആരാധകർക്ക് മഴവിൽ നിറങ്ങളിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഇതിനിടെയാണ് മഴവിൽ പതാകയുമായി യുവാവ് മൈതാനത്തിലൂടെ ഓടിയത്.
ഇതിനിടെ എൽജിബിറ്റിക്യൂ വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ രംഗത്ത് വന്നിരുന്നു . ഫിഫ വിലക്കിയ ‘വൺ ലവ്’ ആം ബാൻഡിന് പകരം മഴവില്ലിന്റെ നിറമുള്ള ഡയമണ്ട് റിസ്റ്റ് വാച്ച് ധരിച്ചാണ് കെയ്ൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിന് മുന്നോടിയായാണ് മഴവിൽ വാച്ച് ധരിച്ച് കെയ്ൻ രംഗത്തെത്തിയത്.
Comments