ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാലയുമായി പോല വാഹനത്തിന് നേരെ ആക്രമണം. പോളിഗ്രാഫ് പരിശോധനയ്‌ക്ക് ശേഷം ജയിലിലേക്ക് അഫ്താബിനെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, ഡൽഹി രോഹിണി ഫൊറൻസിക് ലാബിന് മുന്നിൽ വച്ചാണ് സംഭവം. ഒരു സംഘം ആളുകൾ വാളുകളുമായെത്തി അഫ്താബിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് വാനിന് മുന്നിൽ കാർ നിർത്തിയതിന് ശേഷം വാളുമായി അഞ്ച് പേർ ഇറങ്ങുകയായിരുന്നു. പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാം നിവാസികളായ ഗുജ്ജർ, കുൽദീപ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അഫ്താബിന് കൂടുതൽ സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അഫ്താബിന്റെ അഭിഭാഷകൻ പറഞ്ഞു.
കാമുകിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞ കേസിൽ അഫ്താബുമായുള്ള പോലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. 20ഓളം ശരീരഭാഗങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചു. കോടതിയിൽ അഫ്താബ് കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് തെളിവായി കോടതി കണക്കാക്കില്ല. നിലവിൽ സാഹചര്യ തെളിവുകൾ മാത്രമാണ് പോലീസിന്റെ കയ്യിലുള്ളത്.
Comments