തൃശൂർ : കടയിൽ നിന്ന് സാരി മോഷ്ടിച്ച് മുങ്ങിയ സ്ത്രീ വീണ്ടും അതേ കടയിലെത്തി. ഇവരെ തിരിച്ചറിഞ്ഞതോടെ കൈയ്യോടെ പിടികൂടിയ കടക്കാരൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂരിലെ കടയിലാണ് സംഭവം. ഒരു മാസം മുൻപാണ് ഇവർ കടയിലെത്തി സാരി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടക്കാരൻ ഇവരുടെ മുഖം ഓർത്ത് വയ്‌ക്കുകയായിരുന്നു.
തൃപ്രയാർ സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പമാണ് കടയിൽ എത്തിയത്. കടയിൽ ഒരു ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ തിരിച്ച് പോയതിന് ശേഷമാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. അന്ന് പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറുകയും ചെയ്തു.
വീണ്ടും ഇവർ കടയിലെത്തിയതോടെ കടയുടമ സ്ത്രീയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ച ശേഷം ഇവരെ കടയിൽ തടഞ്ഞുവെച്ചു. അബദ്ധം പറ്റിയതാണെന്ന് യുവതി കരഞ്ഞപേക്ഷിച്ചതോടെ കേസ് വേണ്ട, മോഷ്ടിച്ച സാരിയുടെ പണം ലഭിച്ചാൽ മതിയെന്ന് കടയുടമ പറഞ്ഞു. പണം കൊടുക്കാമെന്ന് ഉറപ്പിച്ച ശേഷമാണ് ഇവരെ പറഞ്ഞുവിട്ടത്.
Comments