ലക്‌നൗ: 11 ലക്ഷം രൂപ വിലമതിക്കുന്ന ടൂത്ത് പേസ്റ്റ് മോഷ്ടിച്ചയാളെ പിടികൂടി പോലീസ്. ഡൽഹിയിലെ ലഹോറി ഗേറ്റിലെ ഒരു ഗോഡൗണിൽ നിന്നാണ് കള്ളൻ ഇത്രയധികം ടൂത്ത്‌പേസ്റ്റുകൾ മോഷ്ടിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഉദലിനെയാണ് ഡൽഹി പോലീസ് പിടികൂടിയത്. 11 ലക്ഷം രൂപവിലമതിക്കുന്ന 23,400 ടൂത്ത് പേസ്റ്റുകളും ഒരു മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചത്.
കോസ്ലപ്പ്,ഡാബർ-റെഡ് ടൂത്ത് പേസ്റ്റ് എന്നീ കമ്പനികളുടെ ടൂത്ത് പേസ്റ്റ് സൂക്ഷിച്ച 215 പെട്ടികൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഗോഡൗണിലെ ജീവനക്കാരനാണ് ഇയാൾ. മേലുദ്യോഗസ്ഥനായ സന്തോഷിന് തോന്നിയ സംശയമാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ഉദലാണ് മോഷണത്തിന് പിന്നിലെന്ന് സന്തോഷ് സംശയം പ്രകടിപ്പിച്ചതോടെ പോലീസ് പ്രദേശത്തെ ഏകദേശം 40 സിസിടിവികളുടെ ദൃശ്യങ്ങൾ പരിശോധിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 23 കാരനായ ഉദൽ തന്നെയാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്.
ഗോഡൗണിന്റെ താക്കോൽ ഉടമസ്ഥൻ എന്നും സമീപത്തെ ചായക്കടയിൽ ഏൽപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദൽ ഉടമസ്ഥനില്ലാത്ത സമയത്ത് ഡെലിവറി വന്നെന്ന് കള്ളം പറഞ്ഞ് താക്കോൽ വാങ്ങിച്ചു. തുടർന്ന് രണ്ട് വണ്ടികളിലാക്കി ടൂത്ത്‌പേസ്റ്റ് കടത്തുകയായിരുന്നു.
Comments