ന്യൂഡൽഹി : സമാജ്വാദി എംഎൽഎ ഇർഫാൻ സോളങ്കിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് വിമാനത്തിൽ കയറിയതുമായി ബന്ധപ്പെട്ട കേസിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. ഇതിന് പുറമെ കേസിൽ മുതിർന്ന വനിതാ എസ്പി നേതാവ് നൂറി ഷൗക്കത്തിനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് കമ്മീഷണർ ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.
സോളങ്കിക്ക് വ്യാജ ആധാർകാർഡ് ലഭിക്കാൻ സഹായിച്ചതിനാണ് നൂറി ഷൗക്കത്തിനെ അറസ്റ്റ് ചെയ്തത്.അഷ്റഫ് അലി, അൻവർ മൻസൂരി, അക്തർ മൻസൂരി എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്ന് പേർ. ഇവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസിൽ ഇസ്രത്ത് അലി, അമ്മാർ ഇലാഹി എന്നിവർ കൂടെ പിടിയിലാവാനുണ്ട്.വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും പ്രിന്ററുകളും പോലീസ് പിടിച്ചെടുത്തു.
രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇർഫാൻ സോളങ്കി. ഈ കേസുകളിലെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുന്നതിനായി നവംബർ 11 ന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ഇയാൾ യാത്ര ചെയ്യുകയായിരുന്നു. ആധാർ കാർഡിൽ സ്വന്തം ഫോട്ടോ ഉപയോഗിച്ച എംഎൽഎ അഷ്റഫ് അലി എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്.
സംഭവം പുറത്ത് വന്നതിന് പിന്നാലെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ദൃശ്യങ്ങളിൽ സോളങ്കിയെ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ അറസ്റ്റിലായവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളങ്കിയുടെ സ്വത്ത് കണ്ടുകെട്ടാൻ അനുവാദത്തിനായി കോടതിയിൽ പോകാനുള്ള തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എംഎൽഎയെ കുറിച്ച് വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
Comments