ന്യൂഡൽഹി: ശ്രദ്ധാ വാൽക്കറിന് പുറമേ നിരവധി സ്ത്രീകളുമായി പ്രതി അഫ്താബ് പൂനാവാലയ്‌ക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം. പോളിഗ്രാഫ് പരിശോധനയിലാണ് ഇക്കാര്യം അഫ്താബ് വെളിപ്പെടുത്തിയത്. ശ്രദ്ധയെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്നും അഫ്താബ് പോളിഗ്രാഫ് പരിശോധനയിൽ വെളിപ്പെടുത്തി.
ഡൽഹിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ഫോളിഗ്രാഫ് പരിശോധന നടന്നത്. അഫ്താബ് പൂനാവാലയ്‌ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോളിഗ്രാഫ് പരിശോധനയിൽ നിന്നും ലഭിച്ചിരിക്കുന്നത്. കൊന്ന ശേഷം ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഡൽഹിയിലെയും, ഗുരുഗ്രാമിലെയും വനമേഖലയിൽ ഉപേക്ഷിച്ചു. ശ്രദ്ധയെ കൊലപ്പെടുത്തുമ്പോഴും കഷ്ണങ്ങളാക്കുമ്പോഴും അഫ്താബിന് കുറ്റബോധം തോന്നിയിരുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അഫ്താബിന്റെ അഞ്ചാമത്തെ പോളിഗ്രാഫ് പരിശോധനയാണ് ഇന്ന് പൂർത്തിയായത്. അടുത്ത മാസം അഞ്ചിന് അഫ്താബിനെ നാർക്കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയനാക്കും. നിലവിൽ അഫ്താബിനെതിരെ വലിയ ജനരോഷമാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിൽ ബിഎസ്എഫിന്റെ അകമ്പടിയോടെയാണ് അഫ്താബിനെ പരിശോധനകൾക്കായി കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
Comments