റാവൽപിണ്ഡി: പാകിസ്താനിൽ പരമ്പരയ്‌ക്കായെത്തിയ ഇംഗ്ലണ്ട് ടീമംഗങ്ങൾക്ക് അജ്ഞാത വൈറസ് ബാധ. നായകൻ ബെൻ സ്റ്റോക്‌സ് അടക്കം 14 പേർക്ക് അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പരമ്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റാവൽപിണ്ഡി യിലെത്തി പരിശീലനം നടക്കുന്നതിനിടെയാണ് താരങ്ങൾക്കെല്ലാം അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ പരിശോധന നടത്തിയപ്പോഴാണ് അജ്ഞാത വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടത്. നാളെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കേയാണ് അജ്ഞാത വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടതെന്നത് പരന്പര തന്നെ അനിശ്ചിതത്വത്തിലാക്കിയിരി ക്കുകയാണ്.
ജോ റൂട്ട്, സാക് ക്രോളി, ഹാരീ ബ്രൂക്, ഒല്ലി പോപ്, കീറ്റൺ ജെന്നിംഗ്‌സ് എന്നിവർ മാത്രമാണ് പരിശീലകൻ ബ്രൻഡൻ മക്കല്ലത്തിന്റെ കീഴിൽ പരിശീലനത്തിന് ഇറങ്ങിയത്. മറ്റെല്ലാവരോടും വിശ്രമിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസവും പരിക്കേറ്റ് മാർക് വുഡ് ഒഴികെ മറ്റെല്ലാവരും പരിശീലനം നടത്തിയ ശേഷമാണ് 14 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
കൊറോണ വൈറസല്ല പിടിപെട്ടിരിക്കുന്നതെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതിനിടെ എത്ര പേർക്ക് കൃത്യമായി വൈറസ്ബാധയേറ്റു എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വക്താവ് ഡാനീ റൂബെൻ വ്യക്തമാക്കിയില്ല.
പാകിസ്താനെതിരെ മികച്ച പരമ്പര ജയം മാത്രമാണ് മുന്നിലുള്ളതെന്നും തങ്ങളുടെ ക്യാപ്റ്റനും പരിശീലകനും ഏറ്റവും ശക്തമായ മത്സരങ്ങൾ മാത്രം പ്രതീക്ഷിക്കുന്നവരാണെന്നും സീനിയർ ബൗളർ ജെയിംസ് ആൻഡേഴ്‌സൺ പറഞ്ഞു. 17 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിലേയ്‌ക്ക് മത്സരത്തിനെത്താൻ തീരുമാനിച്ചത്.
Comments