തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തിയ പ്രതിഷേധക്കാർക്ക് എതിരെയുള്ള പോലീസ് തുടർ നടപടികൾ ഉടൻ ആരംഭിക്കും . 163 കേസുകളാണ് അക്രമകാരികൾക്ക് എതിരെ ഇന്നലെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ടാൽ അറിയാവുന്ന കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ മറവിൽ ലത്തീൻ സഭയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിലാണ് കൂടുതൽ നടപടികൾ ഉണ്ടാകുന്നത്.ഇതുവരെ 168 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ആക്രമണങ്ങളുടെ കൂടുതൽ വിവരശേഖരണത്തിനായി ഇന്നലെ എൻഐഎ സംഘം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ എത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണത്തിൽ പുറത്ത് നിന്നുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിലാണ് അന്വേഷണം.
അതേസമയം കഴിഞ്ഞ ദിവസം ലത്തീൻ സഭയും തീവ്ര ഇടതുപക്ഷ സംഘടന പ്രതിനിധികളും മറ്റ് നിരോധന സംഘടനകളുടെ പ്രതിനിധികളും ചേർന്ന് വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിൽ രഹസ്യ യോഗം ചേർന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിരിക്കുകയാണ്.അവധി റദ്ദാക്കി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്റ് കമ്മീഷണർമാരെ ഉൾപ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചിട്ടുണ്ട്.
Comments