അഹമ്മദാബാദ് : ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 182 നിയോജക മണ്ഡലങ്ങളിലെ 89 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്. രാവിലെ 9 മണിവരെ 4.92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 8 എട്ട് മണി മുതൽ വൈകീട്ട് 5 മണിവരെയാണ് വോട്ടെടുപ്പ്.
ഗുജറാത്തിലെ ജനങ്ങളോട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനും അത് റെക്കോർഡ് സംഖ്യയിലെത്തിക്കാനും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാവിലെ മുതൽ വൻ തിരക്കാണ് പോളിംഗ് ബൂത്തുകളിൽ അനുഭവപ്പെടുന്നത്. സ്ഥാനാർത്ഥികളും മറ്റ് പ്രമുഖരുമുൾപ്പെടെ നിരവധി പേർ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ സംഘാവില സൂറത്തിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പുരുഷോത്തം രുപാലയും വോട്ട് ചെയ്യാനെത്തി. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ജംനഗറിലെത്തിയാണ് വോട്ട് ചെയ്തത്. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജംനഗറിൽ നിന്ന് ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. റിവാബ രാജ്‌കോട്ട് മണ്ഡലത്തിലെത്തി വോട്ട് ചെയ്തിരുന്നു.
Comments