എറണാകുളം : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ്് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു . തരൂരിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നടപടി .
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഡൽഹി റോസ് അവന്യു കോടതി 2021 ആഗസ്റ്റിൽ തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു . വിചാരണ കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഡൽഹി പോലീസ് നൽകിയ ഹർജിയിന്മേലാണ് ഡൽഹി ഹൈക്കോടതി ശശി തരൂരിന് നോട്ടീസ് നൽകിയത് . കോടതിയുടെ വിധിക്കെതിരെ പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് അപ്പീൽ ഫയൽ ചെയ്തതെന്നും കേസിന്റെ രേഖകൾ പരസ്യപ്പെടുത്തരുതെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു .
കേസിൽ കോടതി വിശദമായ വാദം കേൾക്കും . ഇനി അടുത്ത വർഷം ഫെബ്രുവരിയിലാണ് കേസ് പരിഗണിക്കുക . 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .സുനന്ദയുടെ മരണം ഉറക്ക ഗുളികയ്‌ക്ക് സമാനമായ മരുന്നുകൾ അമിതമായി കഴിച്ചതുകൊണ്ടാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിരുന്നു.
Comments