ന്യൂഡൽഹി: ശാസ്ത്ര – സാങ്കേതിക മേഖലയിൽ ഇന്ത്യയുമായുള്ള സഖ്യം ഡിജിറ്റൽ വിപ്ലവത്തിന് കരുത്തുപകരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. ശാസ്ത്ര – സാങ്കേതിക മേഖലയിലെ മുന്നേറ്റം സുരക്ഷാ മേഖലയിൽ ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്ത്യ-ബ്രിട്ടൺ ശാസ്ത്ര – സാങ്കേതിക ബന്ധം തികച്ചും മാതൃകാപര മാണെന്നും ക്ലെവർലി പറഞ്ഞു.
വികസിക്കുന്ന ശാസ്ത്ര – സാങ്കേതിക മേഖല ആഗോളതലത്തിലെ സാമ്പത്തിക വ്യവസ്ഥയേയും ജനങ്ങളുടെ നിത്യജീവിതത്തേയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇത് നമ്മുടെ മാനവരാശിയുടെ മൂല്യത്തേയും സുരക്ഷയേയും സ്വാധീനിക്കുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലും ബ്രിട്ടൺ ഈ വിഷയത്തിന് ഊന്നൽ കൊടുത്തെന്നും ക്ലെവർലി ചൂണ്ടിക്കാട്ടി.
ഇന്ത്യയും-ബ്രിട്ടണും ചരിത്രപരമായും മാനസികമായും ഏറെ പൊരുത്തമുളള ജനവിഭാഗമാണ്. ആഗോളതലത്തിലെ കരുത്താർന്ന സഖ്യമാണ് ഇരുരാജ്യങ്ങളുടേത്. ബംഗലൂരു ആഗോള തലത്തിൽ അതിവേഗം വളരുന്ന സാങ്കേതിക നഗരമാണ്. ലണ്ടൻ അതേ മേഖലയിൽ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ടെന്നും ക്ലെവർലി കൂട്ടിച്ചേർത്തു.
യൂറോപ്പിലെ ശാസ്ത്ര – സാങ്കേതിക മൂലധന നിക്ഷേപത്തിൽ മൂന്നിൽ രണ്ടും ബ്രിട്ടണി ലേയ്‌ക്കാണ് ഒഴുകുന്നത്. ഇന്ത്യയും ബ്രിട്ടണും ഇതേ മേഖലയിൽ ഏറ്റവും മികച്ച വിദഗ്ധരെക്കൊണ്ട് സമ്പന്നരാണ്. അതിന് കാരണം ബ്രിട്ടണിലെ സർവകലാശാലകളാണ്. ആഗോള തലത്തിൽ ആദ്യ 10 എണ്ണവും ബ്രിട്ടീഷ് സർവകലാശാലകളാണ്. ശാസ്ത്ര ഗവേഷണ രംഗത്ത് ഇന്ത്യയാണ് മുന്നിൽ ആഗോള തലത്തിലെ 200 ഗവേഷണ പദ്ധതികളിൽ ഇന്ത്യയിലെ 175 സ്ഥാപനങ്ങളും നൂറിലേറെ കമ്പനികളുമാണ് മുന്നിലുള്ളത്. മാത്രമല്ല ഇത് വഴി ബ്രിട്ടണിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് 30,000 തൊഴിൽ അവസരങ്ങളാണെന്നും ക്ലെവർലി വിശദമാക്കി.
Comments