ജയ്പൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയാണ് കൊല നടത്തിയത്. രാജസ്ഥാനിലാണ് സംഭവം. ബൈക്കിൽ പോകവേ എസ്‌യുവി ഇടിപ്പിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ മഹേഷ്ചന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വാഹനാപകടമാക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 5-നായിരുന്നു സംഭവം. ഭർത്താവായ മഹേഷ് ചന്ദിന്റെ നിർദേശപ്രകാരം ഭാര്യ ഷാലുവും ബന്ധുവായ രാജുവും ഒന്നിച്ച് ക്ഷേത്രത്തിൽ പോകുന്ന സമയത്താണ് എസ്‌യുവി ഇവരെ ഇടിച്ചത്. ഷാലു സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബന്ധുവായ രാജു ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്.
അപകട മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് മഹേഷ് ചന്ദ് ഭാര്യ ഷാലുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള മുകേഷ് സിംഗ് എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് പ്രതിഫലമായി മുകേഷ് ആവശ്യപ്പെട്ടത്. മുൻകൂറായി 5.5 ലക്ഷം രൂപ നൽകി. മറ്റ് കൂട്ടുപ്രതികളും ഇവർക്കൊപ്പമുണ്ടായിരുന്നു.
മഹേഷ് ചന്ദ് തന്നെയാണ് ഷാലുവിന്റെ പേരിൽ 40 വർഷത്തെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്ലാനിൽ പോളിസിയെടുത്തത്. തന്റെ ആഗ്രഹപൂർത്തീകരണത്തിനായി ഹനുമാൻ ക്ഷേത്രത്തിൽ പോകുന്ന സമയത്തായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മഹേഷിന് പുറമേ മറ്റ് രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments