ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ഓരോ ചുവടിലും അപകടം പതിയിരിക്കുകയാണ്. വമ്പന്മാരാരും സുരക്ഷിതരല്ല. പ്രീക്വാർട്ടറിലേയ്‌ക്ക് കടക്കും മുന്നേ ചെറുടീമുകളിൽ തട്ടി വീണവരേക്കാൾ അതിലറെ ഞെട്ടിയാണ് വമ്പന്മാരെല്ലാം കടന്നുകൂടിയിരിക്കുന്നത്. ഒരു വമ്പൻ ടീമിനും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിക്കാനായില്ലെന്നതാണ് പ്രീക്വാർട്ടറിന് മുമ്പുള്ള അവസ്ഥ. ഏഷ്യ ഫുട്‌ബോളിന്റെ ശക്തമായ തട്ടകമാകുന്നുവെന്ന് തെളിയിച്ചാണ് പ്രീക്വാർട്ടർ ആരംഭിക്കുന്നത്. ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലേയ്‌ക്ക് എത്തിയിരിക്കുന്നത് ഏറ്റവും മികച്ച കളിതന്നെ പുറത്തെടുത്താണ്.
ജയിച്ചിട്ടും പുറത്തുപോകേണ്ടിവന്ന യുറഗ്വേയാണ് ഇന്നലെ പൊട്ടിക്കരഞ്ഞത്. ഗോൾ വ്യത്യാസത്തിലണ് ദക്ഷിണ കൊറിയ ഗ്രൂപ്പിൽ നിന്നും കടന്നുകയറിയത്. പോണപോക്കിൽ ബ്രസീലിന് നല്ലൊരു ചവിട്ട് കൊടുത്ത കാമറൂണാണ് സ്വപ്‌ന തുല്യ അട്ടിമറിയുമായി മടങ്ങിയത്. സ്വിറ്റ്‌സർലാന്റ് സെർബിയയെ തോൽപ്പിച്ചില്ലായിരുന്നെങ്കിൽ കാമറൂൺ പ്രീക്വാർട്ടറിലെത്തുമായിരുന്നു.
പണി പിറകേ വരുന്നുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പോർച്ചുഗലിനെ ദക്ഷിണ കൊറിയ ഞെട്ടിച്ചത്. ഉറുഗ്വേ പുറത്തായെന്ന് ഉറപ്പിച്ചതോടെ വൻ ആവേശത്തോടെ മൈതാനത്ത് ദക്ഷിണ കൊറിയൻ താരങ്ങൾ സന്തോഷം ആഘോഷിച്ചു. ഒപ്പം സ്റ്റേഡിയത്തിലെ ആരാധകരും.
ഇന്നലത്തെ രാവിനെ പകലാക്കിയവരെല്ലാം ചെറുടീമുകളാണ്. പക്ഷെ അവർ ലോകത്തിന് നൽകുന്ന പ്രതീക്ഷ ടീം സ്പിരിറ്റിന്റേയും ഒത്തിണക്കത്തിന്റേയുമാണ്. വമ്പൻ ടീമുകളുടെയെല്ലാം ഉറക്കം കെടുത്തിയവരാണ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേയ്‌ക്ക് കടന്നിരിക്കുന്നത്. ഇനി ഒന്നുകിൽ പുറത്തേയ്‌ക്ക് അല്ലെങ്കിൽ ഉശിരോടെ അവസാന എട്ടിലേയ്‌ക്കും ഭാഗ്യമുണ്ടെങ്കിൽ കിരീടത്തിലേയ്‌ക്കും.
Comments