റാവൽപിണ്ടി: ഇംഗ്ലീഷ് നിരയുടെ മേന്മയല്ല പിച്ച് വെറും ‘തറ’യാണെന്ന് തെളിയിക്കുകയാണ് റാവൽപിണ്ടി ടെസ്റ്റ്. പാക് ബൗളർമാരെ നിലംപരിശാക്കി ഇംഗ്ലണ്ടിന്റെ നാലുപേർ സെഞ്ച്വറി നേടിയതിന് ബദലായി ആതിഥേയരുടെ മൂന്നാമനും സെഞ്ച്വറി തികച്ചു. പാകിസ്താൻ 118 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 432 എന്ന മികച്ച സ്കോറിലേയ്‌ക്കാണ് എത്തിയിരിക്കുന്നത്.
ബൗളർമാരുടെ ശവപ്പറമ്പായി മാറിയ റാവൽപിണ്ടിയിൽ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം പാകിസ്താന്റെ മൂന്നാം സെഞ്ച്വറിയും പിറന്നു. നായകൻ ബാബർ അസമാണ് ഇന്ന് സെഞ്ച്വറി യോടെ ബാറ്റിംഗ് തുടരുന്നത്.
ഓപ്പണർമാരായ അബ്ദുള്ള ഷഫീഖും( 203 പന്തിൽ 114), ഇമാം ഉൾ ഹഖും(207 പന്തിൽ 121) എന്നിവർ പുറത്തായതിന് പിന്നാലെ അസ്ഹർ അലി 27ന് വീണത് മാത്രമാണ് കൂട്ടത്തിലെ പ്രത്യേകത. പിന്നാലെ മാച്ച് പ്രാക്ടീസ് പോലെ ബാബർ അസം അനായാസം സെഞ്ച്വറി നേടി.
രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിനായി വീഴ്‌ത്തിയത് ജാക് ലീച്ചാണ്. മികച്ച രീതിയിൽ പന്തെറിഞ്ഞ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സണിന് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 16 ഓവറിൽ 37 റൺസുമാത്രമാണ് താരം വിട്ടുകൊടുത്തത്. ഒല്ലി റോബിൻസണും വില്ലി ജാക്‌സും ഓരോ വിക്കറ്റുവീതം വീഴ്‌ത്തി.
Comments