ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം പോളിങ് 50 ശതമാനം മാത്രം. വൈകിട്ട് 5.30 വരെയുളള പോളിങ് കണക്കിലെടുത്തുളള പ്രാഥമിക കണക്കാണിതെന്ന് ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വൈകിട്ട് 5.30 വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുളള സമയം. എന്നാൽ ഇതിന് ശേഷവും ഒട്ടേറെ ബൂത്തുകളിൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായും കമ്മീഷൻ വ്യക്തമാക്കി.
വൈകിട്ട് നാല് മണി വരെയുളള കണക്കിൽ 45 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ പോളിങ് കുറവായിരുന്നു കണ്ടത്. 10.30 വരെ 9 ശതമാനം മാത്രമായിരുന്നു പോളിങ്, 12 മണിയോടെ ഇത് 18 ശതമാനത്തിലെത്തി. രാവിലെ 8 മുതലാണ് പോളിങ് ആരംഭിച്ചത്.
പോളിങ് കുറവായിരുന്നെങ്കിലും ബിജെപി വിജയ പ്രതീക്ഷയിലാണ്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1.45 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതേസമയം പലയിടത്തും ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി പരാതി ഉയർന്നിട്ടുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
സുഭാഷ് മൊഹല്ല വാർഡിൽ 450 ഓളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്ന് ബിജെപി എംപി മനോജ് തിവാരി ചൂണ്ടിക്കാട്ടി. ഈ വാർഡിലെ വോട്ടെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തരിഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്നും അധികവും ഒഴിവാക്കപ്പെട്ടതെന്നും മനോജ് തിവാരി പറഞ്ഞു. ഡൽഹി സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments