അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ അഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ. ഇത്തവണയെങ്കിലും വ്യത്യസ്തമായി ചിന്തിച്ച് വോട്ട് ചെയ്തൂടെ എന്ന് ജനങ്ങളോട് കേജ്‍രിവാൾ ചോദിച്ചു. ബിജെപിയെ പരാജയപ്പെടുത്തും എന്ന അവകാശവാദവുമായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. എന്നാൽ, ബിജെപിയുടെ അടിയുറച്ച തട്ടകമായ ഗുജറാത്തിൽ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ ആം ആദ്മി നടത്തിയെ പ്രചരണമെല്ലാം മുങ്ങി പോയിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി.
‘രണ്ടാം ഘട്ടത്തിൽ, ഇന്ന് ഗുജറാത്തിൽ 93 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഗുജറാത്തിന്റെ പുതിയ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും വേണ്ടിയുള്ളതാകണം എന്നാണ് എല്ലാ വോട്ടർമാരോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. പതിറ്റാണ്ടുകൾക്ക് ശേഷം വന്ന ഒരു മികച്ച അവസരമാണിത്. ഭാവിയിലേക്ക് നോക്കി കൊണ്ട് ഗുജറാത്തിന്റെ പുരോഗതിക്കായി വോട്ട് ചെയ്യുക. ഇത്തവണയെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക’ എന്നാണ് അരവിന്ദ് കേജ്‍രിവാൾ ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ എന്നിവിടങ്ങളിലായി 93 നിയമസഭാ മണ്ഡലങ്ങളിൽ 833 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എഎപി ഇത്തവണ 93 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് 90 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രണ്ട് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി.
Comments