തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ നടക്കുന്ന സമരം പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ കേസ് എടുത്ത സംഭവവും പ്രതിപക്ഷം സഭയിൽ ഉയർത്തും.
കോവളം എംഎൽഎ ആയ എം വിൻസന്റ് ആയിരിക്കും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുന്നത്. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷ നീക്കം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്നത്തെ ചോദ്യോത്തരവേളയിൽ ഉയരും. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിലും ചർച്ചകൾ ഉണ്ടാകും.
അതേസമയം ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് മാറ്റാൻ ഉള്ള ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്‌ച്ച തന്നെ ബിൽ പാസ്സാക്കാൻ ആണ് ശ്രമം. ഗവർണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.
Comments