തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിനായി ഇന്നും മന്ത്രിതല ഉപസമിതി ചർച്ച നടത്തും. തുടർന്ന് ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം. ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കുമെന്നാണ് വിവരം.
ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല. വിഴിഞ്ഞം അക്രമവുമായി ബന്ധപ്പെട്ട് പോലീസ് സമരസമിതി പ്രവർത്തകർക്കെതിരെ ചുമത്തിയ കേസിൽ തുടർ നടപടികൾ അവസാനിപ്പിക്കണം ,തീരശോഷണം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയിൽ സമരസമിതിയുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണം, തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവർക്ക് നൽകി വരുന്ന വീട് വാടക തുക 5500 ൽ 8000 ആക്കണം, സർക്കാർ അംഗീകരിച്ച ആവശ്യങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കണം തുടങ്ങി സമരസമിതി ഉന്നയിച്ച നാല് ആവശ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി തല ഉപസമിതി ചർച്ച നടത്തിയത്
തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ദ സമിതയിൽ സമരസമിതിയുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യത്തോട് സർക്കാർ യോജിക്കുന്നില്ല. ഇതിൽ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ചർച്ചകൾ നടക്കുന്നത്. സമരസമിതി ഉന്നയിച്ച മറ്റ് ആവശ്യങ്ങളോട് സർക്കാരിന് അനുകൂല നിലപാട് ആണുള്ളത്. വൈകിട്ട് അഞ്ച് മണിക്ക് ചർച്ച നടത്താനാണ് തീരുമാനം. എന്നിരുന്നാലും കൃത്യമായ ഉറപ്പ് സർക്കാരിൽ നിന്ന് ലഭിക്കുകയാണെങ്കിൽ മാത്രമേ ചർച്ചയ്‌ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനൊപ്പം വോട്ട് ബാങ്ക് കൂടി ലക്ഷ്യം വെച്ച് ഇടതുമുന്നണിയുടെ തീരദേശ യാത്രക്ക് ഇന്ന് വർക്കലയിൽ തുടക്കമാകും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന ജാഥ ഒൻപതിന് സമാപിക്കുമ്പോൾ സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ വിഴിഞ്ഞത്ത് സംസാരിക്കും.
Comments