തിരുവനന്തപുരം: സ്പീക്കറുടെ ചെയറിലിരുന്ന് നിയമസഭാ നടപടികൾ നിയന്ത്രിച്ച നിമിഷം ഭർത്താവ് ടിപി ചന്ദ്രശേഖരന് സമർപ്പിച്ച് വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ അഭിമാനനിമിഷം ടി.പിക്ക് സമർപ്പിക്കുകയാണ്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്‌നേഹമറിയിക്കുന്നതായും അവർ പറഞ്ഞു. സ്പീക്കർ ചെയറിലിരിക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.
പ്രതിപക്ഷത്ത് നിന്നാണ് കെകെ രമയെ സ്പീക്കർ പാനലിലേക്ക് നോമിനേറ്റ് ചെയ്തത്. ഭരണപക്ഷത്ത് നിന്നും യു പ്രതിഭ, സികെ ആശ എന്നിവരും പാനലിലുണ്ട്. എല്ലാവരും വനിതകളാണെന്ന പ്രത്യേകതയും പാനലിനുണ്ട്. എന്നാൽ സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നതെന്ന് കെകെ രമ പറഞ്ഞു.
ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണെന്ന് അവർ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നതെന്നും ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭത്തിലെന്നും അവർ കുറിച്ചു.
Comments