ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിന്റെ പ്രവർത്തനശൈലിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. പത്തുവർഷം അധികാരത്തിലിരുന്നപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്നും പാർട്ടി തീരുമാനിച്ചാൽ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന തരത്തിലുള്ള സമീപനമുണ്ടായെന്നും ഐസക് തുറന്നുപറഞ്ഞു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പാർട്ടി തീരുമാനിച്ചാൽ ആര് ചോദിക്കാൻ എന്ന ഭാവമായിരുന്നു. എന്നാൽ സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമായിരുന്നുവെന്ന് ഐസക് പറഞ്ഞു. ജനങ്ങളുടെ മുന്നിൽ വിനയത്തോടെ നിൽക്കണം. ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ല. പക്ഷേ അവർ പറയുന്നത് കേൾക്കാൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയിരിക്കുന്നത് ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണെന്നും വലിയ തിരിച്ചടിയാണ് പാർട്ടിക്കുണ്ടായതെന്നും ഐസക് പറഞ്ഞു. എന്തുകൊണ്ടാണ് തോറ്റതെന്ന് ഗൗരവമായി പരിശോധിക്കണം. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയിൽനിന്ന് ആരെങ്കിലും വിട്ടുപോയാൽ ‘സൗകര്യം’ എന്ന നിലപാട് സ്വീകരിച്ചുവെന്നും ഐസക് വിമർശിച്ചു. ബിജെപിയുമായി ഡീൽ ഉണ്ടെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. ഈ പ്രചാരണത്തിന് സഹായകമാകുന്ന തരത്തിലുള്ള ചില സംസാരങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. തിരുത്തിയാൻ മാത്രം പോരാ, നമ്മൾ നന്നായി എന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം എന്നും ഐസക് പറഞ്ഞു.
തന്റെ പ്രസംഗത്തിലെ തുറന്നുപറച്ചിലിന് പിന്നിലെ സാഹചര്യവും ഐസക് തന്നെ പരാമർശിച്ചു. ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.














