തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞു എന്ന അവകാശവാദവുമായി മന്ത്രി ജി.ആർ.അനിൽ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് നിയസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയം രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ മന്ത്രിക്ക്, സാധനങ്ങളുടെ വിലവിവരപ്പട്ടിക നൽകിയാണ് പ്രതിപക്ഷം മറുപടി നൽകിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങി പോകുകയും ചെയ്തു.
വിപണയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ടി.വി. ഇബ്രാഹീം എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വില നിയന്ത്രിക്കാൻ കഴിയാത്തതും നെല്ല് സംഭരണം പാളിയതുമാണ് അരി, പച്ചക്കറി, പലചരക്ക് സാധനങ്ങൾ തുടങ്ങിയവക്ക് വില കൂടാൻ കാരണമെന്ന് എംഎൽഎ ചൂണ്ടിക്കാണിച്ചു.
അതേസമയം, പഴയ കാലത്തെ വിലവിരക്കണക്ക് ആയിരിക്കും ടി.വി. ഇബ്രാഹീം സഭയിൽ അവതരിപ്പിച്ചതെന്നാണ് മന്ത്രി പരിഹസിച്ചത്. വിലക്കയറ്റത്തെ കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം പ്രമേയം കൊണ്ടു വന്നത്. ഭക്ഷ്യ ധാന്യങ്ങൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ വിലക്കയറ്റം രൂക്ഷമായി ബാധിക്കേണ്ടതായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമയായ ഇടപെടൽ വിലക്കയറ്റം വലിയ തോതിൽ പിടിച്ചു നിർത്തുകയായിരുന്നു എന്നാണ് മന്ത്രി ജി.ആർ.അനിൽ സഭയിൽ പറഞ്ഞത്.
Comments