ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 50,000ത്തിലധികം വോട്ടുകളാണ് സെറാജ് മണ്ഡലത്തിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രി നേടിയത്. 35000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. 75.55 ശതമാനം വോട്ടുകൾ ഹിമാചൽ മുഖ്യമന്ത്രി സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം 15,000 വോട്ടുകൾ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ കോൺഗ്രസിന് നേടാനായത്. കോൺഗ്രസിന് വേണ്ടി സെറാജിൽ മത്സരിച്ചത് ചേത് റാമായിരുന്നു. മണ്ഡലത്തിൽ മത്സരിച്ച മറ്റ് പാർട്ടികളിലെ ഒരു സ്ഥാനാർത്ഥിക്കും മൂന്നക്കത്തിൽ കൂടുതൽ വോട്ടുകൾ നേടാനായിട്ടില്ല. സിപിഎം സ്ഥാനാർത്ഥി മഹേന്ദർ റാണ 799 വോട്ടുകളും ആംആദ്മി 338 വോട്ടുകളും ബഹുജൻ പാർട്ടിക്ക് വേണ്ടി ഇന്ദിരാ ദേവി 260 വോട്ടുകളുമാണ് നേടിയത്.
അതേസമയം 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കോൺഗ്രസും ബിജെപിയും ലീഡ് നിലനിർത്തിയിരുന്നത്. ഒപ്പത്തിനൊപ്പം നിൽക്കുന്ന ലീഡ് നിലകളായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവന്നതെങ്കിലും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം 38 സീറ്റുകളിൽ കോൺഗ്രസും 27 ഇടത്ത് ബിജെപിയും ലീഡ് ഉയർത്തുന്നുവെന്നാണ് വിവരം. ഇതിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ മത്സരിച്ച സെറാജിൽ ഉൾപ്പെടെ രണ്ടിടത്ത് ബിജെപി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും ലീഡ് നിലനിർത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments