ഷിംല: ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള ചർച്ചകളും സജീവമാകുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതേ ഉളളൂവെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടി തുടങ്ങിക്കഴിഞ്ഞു.
ഹിമാചൽ പിസിസി മുൻ അദ്ധ്യക്ഷൻ സുഖ് വീന്ദർ സുഖുനോ നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയോ മുഖ്യമന്ത്രിയാകമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പിസിസി അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ പത്‌നിയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം.
മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എംപിയാണ് പ്രതിഭ സിംഗ്. പ്രചാരണത്തിൽ വീർഭദ്രസിംഗിന്റെ പേരും കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭ സിംഗ് അവകാശവാദം ഉന്നയിക്കുന്നത്. മാത്രമല്ല പാർട്ടിയുടെ വിജയം തന്റെ കൂടി വിജയമാണെന്നും പ്രതിഭ അവകാശപ്പെടുന്നു.
പാർട്ടിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനാണ് സുഖ് വിന്ദർ സിംഗ് സുഖു. പ്രചാരണ സമിതിയുടെ തലവനായിരുന്നു അദ്ദേഹം. വീർഭദ്ര സിംഗുമായി അഭിപ്രായ ഭിന്നത പുലർത്തുന്ന സുഖ് വിന്ദർ സിംഗ് സുഖു പക്ഷെ രാഹുൽ ഗാന്ധിയുടെ നോമിനിയാണ്. ഹാമിർപൂരിലെ നദൗൺ മണ്ഡലത്തിലാണ് സുഖു മത്സരിച്ചത്. വീർഭദ്രസിംഗുമായി ഭിന്നതയിലായതുകൊണ്ടു തന്നെ സുഖുവിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ അതിനെ പ്രതിഭ ശക്തമായി എതിർക്കും.
വീർഭദ്ര സിംഗ് സർക്കാരിലെ മന്ത്രിയായിരുന്നു മുകേഷ് അഗ്നിഹോത്രി. നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. നാല് തവണ എംഎൽഎ ആയ നേതാവ് കൂടിയാണ്. വീർഭദ്ര സിംഗുമായി അടുപ്പമുളളതിനാൽ മുകേഷ് അഗ്നിഹോത്രിയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിഭ സിംഗ് എതിർത്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന നേതാക്കളായ താക്കൂർ കൗൾ സിംഗ്, ചമ്പയിലെ ഡൽഹൗസി മണ്ഡലത്തിൽ നിന്നും ആറ് തവണ എംഎൽഎ ആയ ആഷ കുമാരി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. കോൺഗ്രസിന്റെ ശക്തരായ വനിതാ നേതാക്കളിൽ ഒരാളാണ് ആഷ കുമാരി. നിലവിൽ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുളള അവർ ഛത്തീസ്ഗഢിലെ മന്ത്രി ടി.എസ് സിംഗിന്റെ സഹോദരി കൂടിയാണ്
Comments