ഷിംല; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വീന്ദർ സിംഗ് സുഖുവിനെ തിരഞ്ഞെടുത്തു. ഹൈക്കമാൻഡിന്റേതാണ് തീരുമാനം. വൈകീട്ട് ഷിംലയിൽ നിയമസഭാകക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്താനാവാതെ വന്നതോടെ തീരുമാനം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് വിട്ട് കൊടുക്കുകയായിരുന്നു.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗിനെയും മുകേഷ് അഗ്നിഹോത്രിയെയും പിന്തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സുഖ് വീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതോടെ പ്രതിഭ സിംഗ് അനുകൂലികൾ നേതാക്കൾ താമസിക്കുന്ന ഹോട്ടലിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്. മണ്ഡി എംപിയായ പ്രതിഭയ്‌ക്ക് എംഎൽഎയല്ലെന്ന കാരണത്താൽ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത മങ്ങിയിരുന്നു. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ ഹോട്ടലിന് മുന്നിൽ തമ്പടിച്ചിരുന്ന പ്രവർത്തകരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.
മുൻ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗിന്റെ പാരമ്പര്യം കോൺഗ്രസിന് മറക്കാനാവില്ലെന്നും 15 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും നേരത്തെ പ്രതിഭ സിംഗ് അവകാശവാദം ഉയർത്തിയിരുന്നു. എഐസിസി നിരീക്ഷകനായ ഭൂപേഷ് ഭാഗലിന്റെ വാഹനമടക്കം തടഞ്ഞാണ് പ്രവർത്തകർ പ്രതിഭയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് രാഹുൽ ഗാന്ധിയുടെ നോമിനിയും വീർഭദ്ര സിംഗിന്റെ വിമർശകനുമായ സുഖ് വീന്ദർ സിംഗ് മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്. ഹിമാചൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാവും ഈ തീരുമാനം വഴി വെയ്‌ക്കുക.
Comments