ദോഹ: ഖത്തർ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീൽ ആരാധകരെ വീണ്ടും ദു:ഖത്തിലാഴ്‌ത്തി നെയ്മർ. വിരമിക്കൽ സാധ്യതയാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ബ്രസീൽ ജേഴ്സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞതാണ് ഇപ്പോൾ ആരാധകരെ ഏറെ അസ്വസ്ഥരാക്കിയിരിക്കുന്നത് ക്വാട്ടറിൽ ബ്രസീലിനെ ക്രൊയേഷ്യ പുറത്താക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ദേശീയ ടീമിന്റെ വാതിലുകളൊന്നും താൻ അടയ്‌ക്കുന്നില്ല. പക്ഷേ, മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നില്ല. ബ്രസീൽ ടീം മുന്നോട്ട് പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല, പക്ഷേ, ഇപ്പോൾ സംഭവിച്ചതിനെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ എന്നാണ് നെയ്മർ പറഞ്ഞത്.
വിരമിക്കണമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കും. ലോകകപ്പിലെ തോൽവി ഒരു ദു:സ്വപ്നം പോലെ തോന്നുന്നു.അംഗീകരിക്കാൻ കഴിയുന്നില്ല. എന്താണ് നടന്നതെന്നും ആലോചിക്കാൻ കഴിയുന്നില്ല. ടീം നന്നായി കളിച്ചു. ഫുട്ബോളാണ്, അന്തിമ വിധി നിമിഷങ്ങൾ കൊണ്ട് മാറാം. ബ്രസീലിനെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഈ തോൽവിയിൽ നിന്ന് മുക്തരാവാൻ ബ്രസീൽ താരങ്ങൾക്കും ആരാധകർക്കും സമയമെടുക്കുമെന്നും നെയ്മർ വ്യക്തമാക്കി.
പരിക്കിനെ തുടർന്ന് ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നഷ്ടമായെങ്കിലും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് നെയ്മർ കളിക്കളത്തിലേക്കിറങ്ങിയത്. ക്വാട്ടറിലെ താരത്തിന്റെ മിന്നും പ്രകടനത്തിലൂടെ പക്ഷേ ടീമിന് വിജയത്തിലെത്താൻ സാധിച്ചില്ല. പരാജയത്തിന് ശേഷം കണ്ണീർ വാർത്ത് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങുന്ന നെയ്മറിന്റെ ചിത്രങ്ങളും വീഡിയോകളും ഫുട്‌ബോൾ പ്രേമികളെ ദു:ഖത്തിലാഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ സൂചന നൽകി താരം നേരിട്ട് രംഗത്തെത്തിയത്.
Comments