കൊച്ചി: 25 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരി തെളിഞ്ഞു. ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്രയാണ് പുസ്തകോത്സവത്തിന് തിരി തെളിച്ചത്.
പുസ്തകോത്സവത്തിന്റെ 25 -ാം വർഷം പ്രമാണിച്ച് പ്രൊഫ.എം.കെ.സാനു അടക്കമുള്ള 25 ഗുരുക്കന്മാർ 25 ചിരാതുകളിലേക്ക് ദീപം പകർന്നു. വിദ്യാഭ്യാസമുള്ള സമൂഹത്തെ വാർത്തെടുക്കുന്നത് പുസ്തകങ്ങളാണ്. എനിക്ക് ഒന്നും അറിയില്ല എന്ന ചിന്തയാണ് യഥാർത്ഥ അറിവായി രൂപപ്പെടുന്നത്. അതിനെ നമ്മളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് വിജ്ഞാനം. അതിന് സഹായകരമാകുന്നതാണ് പുസ്തകോത്സവങ്ങൾ എന്ന് സാനുമാസ്റ്റർ സൂചിപ്പിച്ചു.
വികാരങ്ങളും ചിന്തകളും മരിക്കുന്ന ലോകത്തിലാണ് നാം. നേരിട്ട് കാണാതെ സന്ദേശങ്ങൾ അയച്ച് തൃപ്തിപ്പെടുന്നവരാണ് നമ്മൾ. എഴുതുന്ന ശീലംപോലും നമുക്ക് നഷ്ടമായിരിക്കുന്നു. ഏകാന്തതയിൽ പുസ്തകങ്ങളാണ് നിങ്ങളുടെ ആത്മാവിനെ ഉണർത്തുന്നത്. എഴുത്തുകാർ ജീവിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ പുസ്തകോത്സവങ്ങൾ നിലനിന്നേ പറ്റൂ എന്ന് ഉദ്ഘാടനപ്രസംഗം നടത്തിയ ഗോവിന്ദ് മിശ്ര പറഞ്ഞു.
ഡോ.ടി.പി. ശ്രീനിവാസൻ (ഐ.എഫ്.എസ്), മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ. യുവതലമുറയ്‌ക്ക് വായന കുറവാണെങ്കിലും ഗൂഗിൾ ഗുരു എന്ന ചിന്ത ആരോഗ്യകരമല്ല. വായനാശീലം അഭിവൃദ്ധിപ്പെടണം, അതിന് പുസ്തകോത്സവങ്ങൾ മുതൽകൂട്ടാണെന്ന് ഡോ.ടി.പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. വായനകൾ നിലനിൽക്കാൻ പുസ്തകോത്സവം സഹായിക്കുന്നവെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ പറഞ്ഞു.
കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, അഡ്വ.എം.ശശിശങ്കർ, ലിജി ഭരത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ പുസ്തക വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കലൂർ സെന്റ്.അഗസ്റ്റിൻ ഹൈ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.















