മുംബൈ : രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ വരെ സഞ്ചാരപാതയുള്ള വന്ദേ ഭാരത് ട്രെയിനിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി നാഗ്പൂരിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി, ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് ടിക്കറ്റെടുത്ത് വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കുമൊപ്പം പ്രധാനമന്ത്രി മെട്രോയിൽ സഞ്ചരിച്ചു. ഫ്രീഡം പാർക്കിൽ നിന്ന് ഖാപ്രിയിലേക്കുള്ള മെട്രോ സവാരിയിൽ ഒപ്പം സഞ്ചരിച്ച വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 6700 കോടി രൂപ ചിലവിൽ വികസിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
നാഗ്പൂരിൽ നടക്കുന്ന പൊതുചടങ്ങിൽ നാഗ്പൂർ റെയിൽവേ സ്റ്റേഷന്റെയും അജ്‌നി റെയിൽവേ സ്റ്റേഷന്റെയും നവീകരണത്തിനായുള്ള പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. യഥാക്രമം 590 കോടിയും 360 കോടിയും ചിലവിട്ടാണ് പുനർവികസനം നടപ്പിലാക്കുന്നത്.
ഗവൺമെന്റ് മെയിന്റനൻസ് ഡിപ്പോ, അജ്‌നി (നാഗ്പൂർ), കോഹ്ലി-നാർഖർ സെക്ഷൻ ഓഫ് നാഗ്പൂർ-ഇറ്റാർസി തേർഡ് ലൈൻ പ്രോജക്ട് എന്നിവയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. യഥാക്രമം 110 കോടി രൂപയും ഏകദേശം 450 കോടി രൂപയുമാണ് ഈ പദ്ധതികൾക്കായി ചിലവഴിച്ചത്.
Comments