തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസാക്കിയതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ 14 സർവകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷ ധർമ്മം മറന്നതുകൊണ്ടാണ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ യുഡിഎഫ് എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ വ്യവസ്ഥകൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവകലാശാലകളുടെ സ്വയംഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ സർവകലാശാലകളിലുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ.
ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവകലാശാലകൾ. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.
Comments