ലണ്ടൻ: തന്റെ ഭാര്യ മേഗൻ മാർക്കിളിന്റെ ഗർഭം അലസാൻ കാരണം ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിലാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് രാജാവായ ചാൾസ് രാജകുമാരന്റെ ഇളയമകൻ ഹാരി രാജകുമാരൻ. ഡോക്യുസീരിസിലൂടെയാണ് രാജകുമാരന്റെ ആരോപണം. 2020 ജൂലൈയിൽ പിതാവ് തോമസ് മാർക്കിളിന് എഴുതിയ ഒരു കത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്.
ഡെയ്‌ലി മെയിൽ ചെയ്തതിന്റെ ഫലമായി എന്റെ ഭാര്യയുടെ ഗർഭം അലസിയെന്ന് രാജകുമാരൻ വെളിപ്പെടുത്തുന്നു. മാദ്ധ്യമം അവളിൽ ഉണ്ടാക്കിയ സമ്മർദ്ദം. ഉറക്കകുറവ്, എല്ലാം നോക്കിയാൽ അവർ തന്നെയാണ് കാരണമെന്ന് പറയാൻ കഴിയുമെന്ന് ഹാരി കുറ്റപ്പെടുത്തി. നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും അകന്ന് കാലിഫോർണിയയിലാണ് നിലവിലെ രാജാവായ ചാൾസ് രാജകുമാരന്റ ഇളയമകനായ ഹാരിയും കുടുംബവും താമസിക്കുന്നത്.
രാജകുടംബത്തിൽ നിന്ന് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച് മേഗനും ഹാരിയും ഇതിന് മുൻപും തുറന്നടിച്ചിരുന്നു. ഇരുവരുടെയും ബന്ധത്തിനും സ്വഭാവത്തിനും മേൽ കൊട്ടാരത്തിൽ നിന്നും ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിന്നുമുള്ള തുടർച്ചയായ ആക്രമണമാണ് കൊട്ടാരം വിടാനുണ്ടായ കാരണമായി ദമ്പതിമാർ പറയുന്നത്.















