ന്യൂയോർക്ക്: അഫ്ഗാൻ മണ്ണ് ഇനിയും ഭീകരതയുടെ കേന്ദ്രമായി മാറാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. താലിബാൻ ക്രൂരതകളും രാജ്യത്ത് ഉയർന്നുവരുന്ന ഭീകരവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
താലിബാൻ ഭരണകൂടം അധികാരത്തിലേറിയത് മുതൽ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണി ഉയരുകയാണെന്നും അവരെ വേരോടെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതര ഭീഷണിയായി തുടരുകയാണെന്നും ഭീകരരെയും അവർക്ക് സഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി.
അതിർത്തി കടന്നുള്ള ഭീകരതയെ ലോകം ഗൗരവമായി കാണുന്നതിന് വളരെ മുൻപ് തന്നെ ഇന്ത്യ എങ്ങനെയാണ് നേരിട്ടതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ ദൃഢനിശ്ചയത്തോടെയും ധീരതയോടെയുമാണ് അതിനെതിരെ പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയൊരു ആക്രമണം പോലും ഏറെ ഗൗരവത്തോടെയെടുത്ത് പോരാടിയതിനാലാണ് ഭീകരവാദത്തെ ചെറുത്ത് നിൽക്കാൻ ഇന്ത്യയ്‌ക്ക കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ സുരക്ഷ കൗൺസിലിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ ഈ ആശയത്തെ മുന്നോട്ട് കൊണ്ടുവരാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
Comments