ബംഗളൂരു: ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രഥമാദ്ധ്യാപകനെ മുറിയിൽ കെട്ടിയിട്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ. മൈസൂരിലെ മാണ്ഡ്യയിലെ പാണ്ഡവപുരത്താണ് സംഭവം. അദ്ധ്യാപകന്റെ പേരിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഹോസ്റ്റലിന്റെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. മാസങ്ങളായി ഇയാൾ വിദ്യാർത്ഥിനികളോട് അശ്ലീലമായ രീതിയിൽ പെരുമാറിയിരുന്നു. സംഭവം പുറത്ത് വിട്ടാൽ ടിസിയിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇയാൾക്കെതിരെ വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ലെന്നും കുട്ടികൾ കുറ്റപ്പെടുത്തി.
അദ്ധ്യാപകന്റെ പ്രവൃത്തിയിൽ പൊറുതിമുട്ടിയതോടെയാണ് വിദ്യാർത്ഥിനികൾ തന്നെ ഇയാൾക്കെതിരെ രംഗത്തെത്തിയത്. ഹോസ്റ്റലിലെ ഒരു പെൺകുട്ടിയോട് അപമര്യദയായി പെരുമാറിയതിന് പിന്നാലെ മറ്റ് വിദ്യാർത്ഥിനികളെത്തി അദ്ധ്യാപകനെ പൂട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഇയാളെ മർദ്ദിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി.
Comments