തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങൾക്ക് പുല്ലുവില നൽകി കെഎസ്ആർടിസി ബസുകൾ. നിരത്തിലോടുന്ന ഭൂരിഭാഗം ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ശബരിമല പാതയിൽ സർവീസ് നടത്തുന്ന ബസുകളിൽ ജനംടിവി സംഘം നടത്തിയ പരിശോധനയിൽ 90 ശതമാനം ബസുകളും സർവീസ് നടത്തുന്നത് ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണെന്ന് കണ്ടെത്തി. പല ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷത്തിലധികമായെന്നാണ് വ്യക്തമാകുന്നത്.
പമ്പ, നിലയ്ക്കൽ പാതയിൽ യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകരെ പിഴിഞ്ഞ് നഷ്ടം നികത്തുന്ന തരത്തിലാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഉത്സവകാല സേവനത്തിന്റെ പേരിൽ 35 ശതമാനത്തിൽ അധികം നിരക്ക് ഈടാക്കുന്ന കെഎസ്ആർടിസി, യാത്രക്കാരായ ഭക്തരുടെ സുരക്ഷയ്ക്കും മോട്ടോർ വാഹന നിയമങ്ങൾക്കും യാതൊരു വിലയും കൽപിക്കുന്നില്ലെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
സ്വകാര്യ ബസുകളുടെ ചെറിയ നിയമ ലംഘനങ്ങൾക്ക് പോലും കർശന നിയമ നടപടികൾ സ്വീകരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ മൂക്കിന് കീഴിലാണ് കെഎസ്ആർടിസി നിയമലംഘനം നടത്തുന്നത്. നിലവിൽ ആയിരത്തിലധികം കെഎസ്ആർടിസി ബസുകൾ ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് നിരത്തുകളിൽ ഓടുന്നതെന്നതാണ് വിവരം.
ഒരു വാഹനത്തിന് 60,000 രൂപയാണ് ഇൻഷുറൻസ് തുകയായി ചിലവഴിക്കേണ്ടി വരിക. ഇത്തരത്തിൽ ഒരു വർഷം 12 കോടി രൂപ ഇൻഷുറൻസിനായി മാറ്റിവെയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാഹനങ്ങളുടെ ഇൻഷുറൻസ് കെഎസ്ആർടിസി പുതുക്കാത്തത്. ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ടാൽ സ്വന്തം നിലയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് കെഎസ്ആർടിസിയുടെ വാദം. കൃത്യമായി ശമ്പളം കൊടുക്കാൻ പണമില്ലാത്ത കോപ്പറേഷൻ നഷ്ടപരിഹാരം എങ്ങനെ നൽകുമെന്ന ചോദ്യത്തേക്കാളുപരി മോട്ടോർ വാഹന നിയമങ്ങൾ കെഎസ്ആർടിസിക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് യാത്രക്കാർക്കിടയിൽ ഉയരുന്നത്.
Comments