പത്തനംതിട്ട: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാളികപ്പുറം‘ സിനിമ ചർച്ചകളിൽ നിറയുന്നു. പ്രഖ്യാപിച്ച നാൾ മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയത്തെയും, നിലപാടുകളെയും കുറിച്ച് സൂചന നൽകുന്നതായിരുന്നു അടുത്തയിടെ മമ്മൂട്ടി അവതരിപ്പിച്ച മാളികപ്പുറത്തിന്റെ പുരാവൃത്തം.
ഈ പശ്ചാത്തലത്തിൽ, മാളികപ്പുറം എന്ന ചിത്രത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്. ദീപ വർമ പന്തളം പാലസ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്റ് വ്യക്തമായ ചില നിരീക്ഷണങ്ങൾ മുന്നോട്ട് വെക്കുകയാണ്. ‘ശബരിമലയാൻ തുണൈ‘ എന്ന് ആരംഭിക്കുന്ന കുറിപ്പ് വായിക്കാം:
‘ശബരിമലയാൻ തുണൈ. ഒരു നുണ എത്ര ആവർത്തിച്ചാലും അത് നുണ തന്നെയായിരിക്കും. സത്യം എത്ര നുണകൊണ്ടു മൂടപ്പെട്ടാലും അത് ഒരു നാൾ പുറം ലോകം അറിഞ്ഞേ തീരു. സത്യം സൂര്യനെപ്പോലെ അത്രേ അസ്തമിച്ചാൽ ഉദിച്ചെ തീരു! ഇത് പ്രകൃതി നിയമം. മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയിൽ സത്യങ്ങൾ മൂടി വെക്കാൻ ശ്രെമിച്ചവർക്ക് ഉള്ളമറുപടി ആണ് ഇത്. ‘മാളികപ്പുറം’ എന്ന സിനിമ. നുണകൊണ്ടു ഉരുക്കു മലയുണ്ടാക്കി മലയ്‌ക്ക് മുകളിൽ കോട്ട കെട്ടിയവർക്കുള്ള മറുപടി ആണ് ഈ സിനിമ. അഗ്നിയിൽ സ്ഫുടം ചെയ്ത വിശുദ്ധിയുടെ കിരണങ്ങളുമായി നുണക്കൊട്ടാരങ്ങളും ഉരുക്കുകോട്ടകളും ഉരുക്കി ഇല്ലാതാക്കാൻ ഈശ്വരേച്ഛയിൽ ജന്മം കൊണ്ട ഒരാളാണ് അയ്യപ്പൻ.‘















