‘നീ നാക്കു വളച്ച് ഒന്നും പറയല്ലേ’ എന്ന് എപ്പോഴെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാകും. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ചക്കയിടാൻ കയറിയ സണ്ണിച്ചായനെ നോക്കി ‘ഈ പ്രായത്തിലും എന്നാ ഒരിതാ’ എന്ന് പറയുന്ന ബേബി ചേട്ടന്റെ രംഗമായിരിക്കും പലർക്കും കരിനാക്ക് എന്ന് പറയുമ്പോൾ ഓർമ്മ വരുന്നത്. ചിലർ ആശംസകൾ നേരുമ്പോൾ അത് തിരിച്ചടി ആകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലാണ് ‘നാക്ക് വളയ്‌ക്കല്ലെ’ എന്ന് നാം പറഞ്ഞ് പോകുന്നത്. കരിനാക്ക് അന്ധവിശ്വാസമാണെന്ന് പറയാറുണ്ടെങ്കിലും പല ജ്യോതിഷവിദഗ്ധരും കരിനാക്കും കണ്ണേറും ശരിയാണെന്ന് പറയുന്നവരാണ്.
കരിനാക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഇന്നും സമൂഹത്തിൽ ധാരാളമാണ്. ‘ആ ടീം നന്നായി കളിക്കുന്നുണ്ടല്ലോ’ എന്ന് പറയുമ്പോൾ തന്നെ ടീം പരാജയപ്പടാറുണ്ട്. ചില ജന്മനക്ഷത്രത്തിലുള്ളവർക്ക് ഇത്തരം ദോഷമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കരിനാക്ക് ഫലിക്കാതിരിക്കാൻ പണ്ടു കാലത്ത് ഉപ്പും മുളകും കടുകും ചേർത്ത് അടുപ്പിൽ ഉഴിഞ്ഞിടുമായിരുന്നു. കടുകു തൂവാതെ, ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കിൽ ദൃഷ്ടിദോഷം മാറിയില്ല എന്നാണ്.
നാവുദോഷം ഏൽക്കാതിരിക്കാൻ ശരീരത്തിൽ കറുത്ത ചരട് കെട്ടുന്നവരും കുറവല്ല. കുഞ്ഞുങ്ങൾക്ക് എളുപ്പം നാവുദോഷമേൽക്കുമെന്ന വിശ്വാസത്താൽ കറുത്ത പൊട്ടും കരിവളയും ധരിപ്പിക്കാറുണ്ട്. പുറത്തു പോകുമ്പോൾ കുട്ടികളുടെ ഉടുപ്പിനിടയിൽ മറ്റുള്ളവർ കാണാത്ത രീതിയിൽ പാണലിന്റെ ഇല മുത്തശ്ശിമാർ വയ്‌ക്കാറുമുണ്ടായിരുന്നു. ഇന്നും ജീവിതത്തിൽ മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൃഷ്ടിദോഷമെന്ന് കരുതി അതിന് പരിഹാരം ചെയ്യാറുണ്ട് പലരും.















