17 സംസ്ഥാനങ്ങൾ, 12000 ത്തോളം കിലോമീറ്റർ… എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബുള്ളറ്റിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയിരിക്കുകയാണ് തൃപ്പൂണിത്തറക്കാരിയായ അംബിക കൃഷ്ണ. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്കും അവരുടെ പത്‌നിമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ നാൽപ്പതുകാരിയുടെ യാത്ര. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ അംബിക 2022 ഏപ്രിൽ 11 നാണ് യാത്ര ആരംഭിച്ചത്. അങ്ങനെ 17 സംസ്ഥാനങ്ങൾ താണ്ടി 101 ദിവസങ്ങൾക്ക് ശേഷം ജൂലായ് 21 ന് കൊച്ചിയിൽ തിരിച്ചെത്തി.
19 ാം വയസ്സിൽ ഭർത്താവ് ശിവരാജ് മരിക്കുമ്പോൾ കൈയ്യിലുണ്ടായിരുന്നത് മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞും പിന്നെ ഒരിക്കലും തളർന്നുപോകില്ലെന്ന വിശ്വാസവും മാത്രമായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും പ്രതിസന്ധി നിറഞ്ഞതായിരുന്നു. എന്നാൽ ശക്തമായ ആത്മവിശ്വാസത്തോടെ തന്നെ മുന്നേറി.
അങ്ങനെയിരിക്കെയാണ് ഭാരത പര്യടനം എന്ന ആശയം മനസിലുദിച്ചത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടെയുള്ള സൈനികരെയും കണ്ടുകൊണ്ടുള്ള യാത്ര അംബിക മനസിൽ കണ്ടു. കൊച്ചി ആകാശവാണി റെയിൻബോയിലെ ആർജെയാണ് അംബിക. അതുകൊണ്ട് തന്നെ രാജ്യത്തെ 33 ആകാശവാണി നിലയങ്ങൾ സന്ദർശിച്ചായിരുന്നു ഈ യാത്ര.
ഓരോ സംസ്ഥാനങ്ങളിലും ഓരോ സംസ്‌കാരങ്ങളാണ്. ഓരോ രീതിയും.. എന്നാൽ തന്നെ എല്ലാവരും സ്‌നേഹത്തോടെ വരവേറ്റുവെന്നും അവർ ജനം ഓൺലൈനിനോട് പറഞ്ഞു. യാത്രയിലുടനീളം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചെന്നൈയിൽ വച്ച് അപകടത്തിൽ പെട്ട് ആശുപത്രിയിലായി. കാലിന് പരിക്കുപറ്റി ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.
യാത്രയിലുടനീളം തുണയായ കൂടെയുണ്ടായിരുന്നത് വാസു (ബുള്ളറ്റ്) ആയിരുന്നു. ഒരു ബുദ്ധിമുട്ടും വരുത്താതെ വാസു തന്നെ പൊന്നുപോലെ നോക്കിയെന്ന് അവർ പറഞ്ഞു.
” ഒരു യാത്രയ്‌ക്ക് ഏറെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. പ്രത്യേകിച്ച് ഒറ്റയ്‌ക്ക് യാത്ര പോകുമ്പോൾ. യാത്രകൾ ധാരാളം ചെയ്യുമ്പോൾ ധാരാളം അനുഭവങ്ങൾ ഉണ്ടാകും, മനസ് വിശാലമാകും. എന്ത് കാര്യം ചെയ്യമ്പോഴും അതിലൊരു സോഷ്യൽ എലമെന്റ് ഉൾപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം” എന്നാണ് അംബിക കൃഷ്ണ പറയുന്നത്.
Comments