തൃശൂർ: കോൺഗ്രസിനെ കുരുക്കിലാക്കി നേതാവിന്റെ ഫോൺ ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖയാണ് പുറത്തായത്. ചേലക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടിഎം കൃഷ്ണനും പാഞ്ഞാൾ മണ്ഡലം പ്രസിഡൻറ് ടി കെ വാസുദേവനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. കിള്ളിമംഗലം സർവീസ് സഹകരണ ബാങ്കിൽ നിയമനത്തിന് ആണ് ടിഎം കൃഷ്ണൻ കോഴ ആവശ്യപ്പെടുന്നത്.
കോൺഗ്രസ് വള്ളത്തോൾ നഗർ മുൻ ബ്ലോക്ക് പ്രസി. സിപി ഗോവിന്ദൻകുട്ടിയുടെ മകനെ നിയമിക്കാനാണ് കോഴ ആവശ്യപ്പെടുന്നത്. ഉമ്മൻചാണ്ടി വിളിച്ചുപറഞ്ഞാൽ കാര്യം നടക്കില്ലെന്ന് ടിഎം കൃഷ്ണൻ ശബ്ദരേഖയിൽ പറയുന്നുണ്ട്.’നിയമനത്തിന് ചുരുങ്ങിയത് പത്ത് വേണം’, ‘പറഞ്ഞ ഡേറ്റിൽ പൈസ കൊടുക്കണം’ എന്നും പറയുന്നുണ്ട്. നിയമനത്തിനായി പത്ത് ലക്ഷം രൂപ ചോദിച്ച കാര്യം ഞാനും നീയും ഗോവിന്ദൻകുട്ടിയും മാത്രം അറിഞ്ഞാൽ മതിയെന്നും ശബ്ദരേഖയിലുണ്ട്.
എന്നാൽ കോഴ ആവശ്യപ്പെട്ടുന്ന വാർത്തകൾ ടിഎം കൃഷ്ണൻ നിഷേധിച്ചു. നിയമനത്തിന് താൻ കോഴ വാങ്ങിയിട്ടില്ലെന്നും ഒന്നര വർഷം മുൻപുള്ള ജോലി ലഭിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ടിഎം കൃഷ്ണന്റെ വിശദീകരണം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ നാളെയും മറ്റന്നാളുമായി ടിഎം കൃഷ്ണന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ജാഥ നടക്കാനിരിക്കേയാണ് ജാഥ ക്യാപ്്റ്റന്റെ പിൻവാതിൽ നിയമനം പുറത്താകുന്നത്. വിഷയം പുറത്തറിഞ്ഞതോടെ ജാഥ ഒഴിവാക്കാൻ ഡിസിസി നിർദേശം നൽകിയിട്ടുണ്ട്.
Comments