ന്യൂഡൽഹി: 2023നെ ധാന്യവർഷമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കും മറ്റ് പാർലമെന്റംഗങ്ങൾക്കും ഉച്ചഭക്ഷണ വിരുന്ന് നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രതോമർ.
ഡൽഹിയിൽ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ ചെറുധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ ഭക്ഷണങ്ങൾ ലഭ്യമായിരുന്നു. ജ്വർ ബജ്റയും റാഗിയും ഉപയോഗിച്ച് തയ്യാറാക്കിയ റൊട്ടിയും മധുരപലഹാരങ്ങളും വിരുന്നിൽ വിളമ്പി. കർണാടകയിൽ നിന്ന് പ്രത്യേകം വരുത്തിച്ച ധാന്യങ്ങളിൽ നിന്നാണ് ഇതു തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് ആസ്വദിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റാഗി ദോശ, റാഗി റൊട്ടി, ജോവാർ റൊട്ടി, ഹൽദി സബ്ജി, ബജ്റ, ചുർമ, എന്നിവ വിരുന്നിനായി ഒരുക്കിയിരുന്നു. ബജ്റ ഖീർ, ബജ്റ കേക്ക് എന്നീ മധുരങ്ങളും തയ്യാറാക്കിയതായി കേന്ദ്രമന്ത്രി അറിയിച്ചു.
As we prepare to mark 2023 as the International Year of Millets, attended a sumptuous lunch in Parliament where millet dishes were served. Good to see participation from across party lines. pic.twitter.com/PjU1mQh0F3
— Narendra Modi (@narendramodi) December 20, 2022
ചെറുധാന്യങ്ങളുടെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും രാജ്യത്ത് ഉത്പാദനവും വിതരണവും വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ധാന്യ വർഷമായി 2023 ആചരിക്കുന്നത്. പോഷക സമൃദ്ധമായ ഭക്ഷണം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.
അന്താരാഷ്ട്ര ധാന്യ വർഷമായി 2023 ആഘോഷിക്കുന്നതിനെക്കുറിച്ചും ചെറുധാന്യങ്ങളിലൂടെ പോഷകാഹാര ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ബിജെപി പാർലമെന്ററി യോഗത്തിൽ മോദി നിർദേശങ്ങൾ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രേരണ മൂലമായിരുന്നു ഐക്യരാഷ്ട്ര സഭ 2023 വർഷത്തെ അന്താരാഷ്ട്ര ധാന്യ വർഷമായി പ്രഖ്യാപിച്ചത്.
ചെറുധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഫ്രിക്കയിലും ഇവ വലിയ തോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഒന്നോ അതിലധികമോ ചെറുധാന്യവിളകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ രാജ്യത്ത് 13.71 മുതൽ 18 ദശലക്ഷം ടൺ വരെ ചെറുധാന്യങ്ങൾ ഉത്പാദിപ്പിച്ചിരുന്നു.
Comments