തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ പരീക്ഷ പാസാകാത്തവർക്കും ഡോക്ടർ ബിരുദം നൽകിയ സംഭവത്തിൽ നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല. ബിഎഎംഎസ് ബിരുദദാന ചടങ്ങിൽ നൽകിയ മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് സർവകലാശാലയുടെ നീക്കം. ബിരുദദാന ചടങ്ങിൽ സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റ് അല്ല വിതരണം ചെയ്തത്. പകരം കോളേജ് പ്രിൻസിപ്പൽ തയ്യാറാക്കിയ സർട്ടിഫിക്കറ്റാണ് നൽകിയത്.
വിജയിച്ച വിദ്യാർഥികൾക്കാണോ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് പരിശോധിക്കേണ്ടത് കോളേജിന്റെയും പ്രിൻസിപ്പാളിന്റെയും ഉത്തരവാദിത്വമാണെന്നാണ് സർവകലാശാലയുടെ വാദം. ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ബിരുദാനത്തിൽ പങ്കെടുത്തവരിൽ ഏഴ് പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണ്. ആകെ 64 പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഈ മാസം 15ന് ആയിരുന്നു ചടങ്ങ്. പിടിഎ ഭാരവാഹിയുടെ മകനും ജയിക്കാതെ ബിരുദം നേടിയവരുടെ കൂട്ടത്തിലുണ്ട്.
എസ്എഫ്ഐ നേതൃത്വം നല്കുന്ന ഹൗസ് സർജൻസ് അസോസിയേഷൻ നൽകിയ പട്ടിക അനുസരിച്ചാണ് ചടങ്ങ്
സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ നിലപാട്. ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു ബിരുദദാന ചടങ്ങിൽ മുഖ്യാതിഥി. എന്നാൽ മന്ത്രി ഓൺലൈൻ ആയാണ് പങ്കെടുത്തത്. സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലായിരുന്നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
Comments