കാബൂൾ: അഫ്ഗാൻ സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച വിഷയത്തിൽ വിശദീകരണവുമായി താലിബാൻ. വിദ്യാർത്ഥിനികൾ ശരിയായ വസ്ത്രധാരണരീതി പിന്തുടരുകയോ, താലിബാൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്യാത്തതിനാലാണ് അവർക്ക് സർവ്വകലാശാലകളിൽ പ്രവേശനം നിഷേധിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറഞ്ഞു.
കല്ല്യാണത്തിന് പോകുന്നത് വസ്ത്രധാരണം നടത്തിയാണ് പല വിദ്യാർത്ഥിനികളും കോളേജിൽ എത്തുന്നത്. വീടുകളിൽ നിന്ന് സർവ്വകലാശാലകളിലേക്ക് എത്തുന്ന പല പെൺകുട്ടികളും ഹിജാബ് ധരിക്കാൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾ ഒന്നും തന്നെ അവർ പാലിച്ചില്ല.
സർവ്വകലാശാലകളിൽ പെൺകുട്ടികൾ പഠിക്കുന്ന പല വിഷയങ്ങളും അവർക്ക് ചേരുന്നതല്ല. ചില സയൻസ് വിഷയങ്ങൾ, എഞ്ചിനീയറിംഗ് ഇതൊന്നും സ്ത്രീകളുടെ അന്തസിനോ അഫ്ഗാൻ സംസ്കാരത്തിനോ ചേരുന്ന വിഷയങ്ങളല്ല. സ്ത്രീകൾ മാത്രം പഠിപ്പിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായും നദീം പറയുന്നു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾക്ക് സർവ്വകലാശാലകളിൽ പ്രവേശനം നിഷേധിച്ച് താലിബാൻ ഉത്തരവിറക്കിയത്. താലിബാൻ നടപടിക്കെതിരെ ലോകവ്യാപകമായി വ്യാപക വിമർശനം ഉയർന്നിരുന്നു.
Comments