കോട്ടയം: ബഫർസോൺ വിഷയത്തിൽ വൻ പ്രതിഷേധം. കോട്ടയം എരുമേലി ഏയ്ഞ്ചൽവാലിയിൽ നാട്ടുകാർ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനം വകുപ്പ് ഓഫീസിന് മുന്നിലെ ബോർഡ് പിഴുതുമാറ്റുകയും ചെയ്തു. തുടർന്ന് ബോർഡിൽ കരി ഓയിൽ ഒഴിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
കേരള സർക്കാർ പുറത്തിറക്കിയ സീറോ ബഫർ സോൺ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്ന് ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് കണ്ടാലറിയുന്ന 90 പേർക്കെതിരെയാണ് കേസ്. പുതിയ മാപ്പിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലയെ വനമേഖലയായി രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ജനവാസ മേഖലകളായ ഏയ്ഞ്ചൽ വാലിയും പമ്പാവാലിയും പുതിയ ഭൂപടം അനുസരിച്ചും വനമേഖലയിൽ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന മേഖലയാണ് ഇത്.
കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും കേരള സർക്കാർ പ്രസിദ്ധീകരിച്ചത്. 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖല-വയലറ്റ് നിറം ,പരിസ്ഥിതി ലോല മേഖല-പിങ്ക് നിറം ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ- നീല നിറം,പഞ്ചായത്തുകൾ-കറുപ്പ് നിറം,വനം-പച്ച നിറം എന്നിങ്ങനെയാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും ഒപ്പം ഫീൽഡ് സർവേ റിപ്പോർട്ടും ഒരുമിച്ച് ജനുവരി 11 ന് ഉള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ആലോചന.
Comments